CrimeNEWS

പണം നഷ്ടപ്പെട്ടു, വീട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥന; മനസലിവ് തോന്നി 200 രൂപ നല്‍കിയ യാത്രക്കാരന്റെ മൊബൈല്‍ അടിച്ചുമാറ്റി ഓടിയ യുവാവ് അറസ്റ്റില്‍

പത്തനാപുരം: വീട്ടിലെത്താന്‍ മാര്‍ഗമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചെത്തിയ യുവാവ് യാത്രക്കാരന്റെ മൊബൈല്‍ അടിച്ചുമാറ്റി മുങ്ങി. ഏനാദിമംഗലം കുറുമ്പകര ബിനുഭവനില്‍ ബിനു(20)വാണ് യാത്രക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയശേഷം മൊബൈല്‍ ഫോണുമായി കടന്നത്. ഇയാളെ പിന്നീട് പത്തനാപുരം പോലീസ് പിടികൂടി. പുനലൂര്‍ സ്വദേശി അയ്യപ്പന്റെ മൊബൈല്‍ ആണ് ഇയാള്‍ അടിച്ചുമാറ്റിയത്.

പത്തനാപുരം മഞ്ചള്ളൂര്‍ ജങ്ഷനില്‍ ബസ് കാത്തുനിന്ന അയ്യപ്പന്റെ സമീപം എത്തിയ യുവാവ് പഴ്‌സ് നഷ്ടപ്പെട്ടെന്നും വീട്ടില്‍പ്പോകാന്‍ സഹായിക്കണം എന്നും അഭ്യര്‍ഥിച്ചു. യുവാവിന്റെ ദൈന്യതകണ്ടു മനസ്സലിഞ്ഞ അയ്യപ്പന്‍ ഇരുനൂറു രൂപ നല്‍കി. അപ്പോള്‍ വീട്ടിലേക്ക് വിളിക്കാന്‍ ഫോണ്‍ വേണമെന്നായി യുവാവിന്റെ അഭ്യര്‍ഥന. തുടര്‍ന്ന് ഇയാള്‍ക്ക് ഫോണും നല്‍കി.

വീട്ടിലേക്ക് സംസാരിക്കുന്നു എന്ന വ്യാജേന അല്‍പ്പം അകന്നു നിന്ന ശേഷം ബിനു ഫോണുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അയ്യപ്പന്‍ പത്തനാപുരം പോലീസില്‍ വിവരമറിയിച്ചു. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ നിറവും ആളുടെ രൂപവും അയ്യപ്പന്‍ പോലീസിനെ ധരിപ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ബിനു കുടുങ്ങിയത്.

സംഭവം നടന്ന് അധികം വൈകാതെ പത്തനാപുരം ടൗണില്‍ ബൈക്കിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ബിനു പോലീസിനു മുന്നില്‍ വന്നു ചാടുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. എസ്.എച്ച്.ഒ. ജയകൃഷ്ണന്‍, എസ്.ഐ. ജെ.പി.അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: