KeralaNEWS

123 കോടി കൂടി തന്ന് സഹായിക്കണം, വീണ്ടും സര്‍ക്കാരിനോട് കൈനീട്ടി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഇന്ധനപ്രതിസന്ധിമൂലം ഉണ്ടായിരുന്ന വരുമാനവും നിലച്ച് ഗതികെട്ടു നില്‍ക്കുന്ന കെഎസ്ആര്‍ടിസി ശമ്പളത്തിന് പണം ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കാരിനു മുന്നില്‍. ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാന്‍ 123 കോടി രൂപ നല്‍കണമെന്നാണ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അതിനിടെ, ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഓര്‍ഡിനറി അടക്കം കെഎസ്ആര്‍ടിസിയുടെ മഹാഭൂരിപക്ഷം ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നടത്തിയില്ല. ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ നല്‍കിയെങ്കിലും അത് കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടില്‍ എത്താന്‍ ചൊവ്വാഴ്ച കഴിയും. അതിനാല്‍ നിലവിലെ പ്രതിസന്ധി ബുധനാഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് സൂചന.

123 കോടി രൂപയാണ് നിലവില്‍ കെഎസ്ആര്‍ടിസി എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഐ ഒ സിയുടെ സത്യവാങ്മൂലം. ഡീസല്‍ വാങ്ങിയ ഇനത്തില്‍ 139.97 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉള്ള ആനുകൂല്യങ്ങള്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കിയിരുന്നു. ഇതെല്ലാം സ്വീകരിച്ച ശേഷം ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില കൂടിയപ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ക്കുള്ള വിലയില്‍ ഇന്ധനം നല്‍കണമെന്നാണ് പറയുന്നത്. ഇത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് കരാര്‍പ്രകാരമാണ്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ ആര്‍ബിട്രേഷനിലൂടെയാണ് പരിഹരിക്കേണ്ടെതെന്നും ഐ ഒ സി പറയുന്നു. അതിനാല്‍ യതൊരു അടിസ്ഥാനവുമില്ലാത്ത ഹര്‍ജി പിഴയിടാക്കി തള്ളണമെന്നാണ് ഐ ഒ സി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബിസിനസ് മാനേജര്‍ എന്‍.ബാലാജിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് വരെയും സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.

 

Back to top button
error: