CrimeNEWS

”ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായെന്നും രക്ഷപ്പെടാന്‍ മറ്റ് വഴിയില്ലെന്നു”… തമിഴ്‌നാട്ടില്‍ ഒരു യുവാവ് കൂടി ജീവനൊടുക്കി

ചെന്നൈ: ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ കടബാധ്യത താങ്ങാനാകാതെ തമിഴ്‌നാട്ടില്‍ ഒരു യുവാവ് കൂടി ജീവനൊടുക്കി. നാമക്കല്‍ രാസപുരം സ്വദേശി സുരേഷാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായെന്നും രക്ഷപ്പെടാന്‍ മറ്റ് വഴിയില്ലെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയാണ് ഇദ്ദേഹം റമ്മി കളിച്ച് ഉണ്ടാക്കിയത്. ബികോം വിജയിച്ച ശേഷം സുരേഷ് വിദേശത്ത് ജോലിയ്ക്കായി ശ്രമിക്കുകയായിരുന്നു. ഇതിനായി കരുതിവച്ച പണവും സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് കടംവാങ്ങിയ പണവും ചൂതാട്ടത്തില്‍ നഷ്ടമായി. രാസപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും സമാനമായ സംഭവം ഉണ്ടായിരുന്നു. ധര്‍മപുരി അരൂര്‍ മുത്തന്നൂര്‍ സ്വദേശി പ്രഭുവാണ് മരിച്ചത്.

ഓണ്‍ലൈന്‍ റമ്മിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം നഷ്ടപ്പെടുത്തിയത്. ഈ ബാധ്യത തീര്‍ക്കാന്‍ മൂന്ന് ലക്ഷം രൂപയ്ക്ക് കേരള ലോട്ടറിയെടുത്ത് അതും നഷ്ടപ്പെടുത്തി. വീട് വില്‍ക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തുകയും റമ്മിയില്‍ നഷ്ടപ്പെടുത്തി. കടം വീട്ടാന്‍ എല്ലാ വഴികളും അടഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ അരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

Back to top button
error: