KeralaNEWS

യാത്രാക്കൂലി 20% വര്‍ധിക്കും; ഓണക്കാല ചാകര മുതലെടുക്കാന്‍ സ്വിഫ്റ്റും: അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്ളക്സി ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാലത്ത തിരക്ക് മുതലെടുക്കാന്‍ കച്ചകെട്ടി കെഎസ്ആര്‍ടിസിയും രംഗത്ത്. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്‌ളക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശിച്ച് കെഎസ്ആര്‍ടിസി ഉത്തരവിറക്കി. കെ.എസ്.ആര്‍.ടി.സിയുടെയും സ്വിഫ്റ്റ് സര്‍വീസുകളുടെയും എ.സി. ബസുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന ചാര്‍ജിനെക്കാള്‍ 20 ശതമാനം അധികതുക ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എക്‌സ്പ്രസ്, ഡീലക്‌സ് ബസുകള്‍ക്കും ഫ്‌ളക്‌സി ചാര്‍ജ് ഈടാക്കും.

ഓണം സീസണ്‍ പ്രമാണിച്ച് സെപ്റ്റംബര്‍ രണ്ട് മുതല്‍ 19-ാം തീയതി വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങിലേക്ക് 25 അധിക ഷെഡ്യൂളുകള്‍ നടത്താനും കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സര്‍വീസുകള്‍ക്ക് മുന്‍കൂട്ടിയുള്ള ബുക്കിങ്ങ് തുടങ്ങുമെന്നും വകുപ്പ് അറിയിച്ചു.

നേരിട്ടുള്ള ബുക്കിങ്ങുകള്‍ക്കായിരിക്കും 20 ശതമാനം അധികതുക ഈടാക്കുക. അതേസമയം, ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ക്ക് നിലവില്‍ ലഭിക്കുന്ന 30 ശതമാനം ഇളവ് മാറ്റുകയും 10 ശതമാനം അധിക ഫ്ളക്സി നിരക്ക് ഈടാക്കുകയും ചെയ്യുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ സര്‍ക്കുലറില്‍ പറയുന്നത്.

ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ മറ്റ് സംസ്ഥാനത്തുള്ളവര്‍ യാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നത് കണക്കിലെടുത്താണ് ഇത്തരം സര്‍വീസുകളില്‍ ഫ്ളക്സി നിരക്ക് ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചതെന്നാണ് 27-ാം തിയതി പുറത്തിറങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഫ്ളെക്സി നിരക്കുകള്‍ നടപ്പിലാക്കുകയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് കൃത്യമായ ദിവസങ്ങള്‍ തീരുമാനിച്ചായിരിക്കും മാറിയ നിരക്കുകള്‍ ഈടാക്കുകയെന്നാണ് സൂചന. മുന്‍ കാലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. അന്തര്‍ സംസ്ഥാന ബസുകളില്‍ ഉണ്ടായിട്ടുള്ള തിരക്കും, നിലവില്‍ ലഭിക്കുന്ന ബുക്കിങ്ങുകളിലെ വര്‍ധനവും പരിഗണിച്ചാണ് ഈ തീരുമാനത്തിലേക്ക് വകുപ്പ് നീങ്ങിയിരിക്കുന്നത്.

Back to top button
error: