CrimeNEWS

യുപിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അധ്യാപകൻ്റെ മർദ്ദനമേറ്റു മരിച്ചു

കാൺപൂർ: ഉത്തർപ്രദേശിൽ ഒമ്പതാം ക്ലാസുകാരൻ അധ്യാപകന്‍റെ മർദ്ദനമേറ്റ് മരിച്ചെന്ന് ബന്ധുക്കളുടെ പരാതി.  വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദിച്ചതാണ് മരണകാരണമെന്ന്  ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി

ശനിയാഴ്ച്ചയാണ് ദിൽഷാൻ എന്ന പതിനഞ്ചുകാരൻ ഒമ്പതാംക്ലാസിൽ പ്രവേശനം നേടാനായി ആർ എസ് ഇൻറർ കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയത്. ദിൽഷാൻ വാച്ച് മോഷ്ടിക്കുന്നത് കണ്ടു എന്നാരോപിച്ച് അവിടെ ഉണ്ടായിരുന്ന അധ്യാപകൻ ശിവകുമാർ യാദവ് ,കുട്ടിയെ മുറിയിൽ അടച്ചിട്ട് മർദ്ദിച്ചു എന്നാണ് അച്ഛൻ ജഹാംഗീർ പൊലീസിൽ നൽകിയ പരാതി.

വീട്ടിലെത്തിയ ദിൽഷാൻ ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തുവെന്നും കുട്ടിയുടെ ദേഹത്ത് അടികൊണ്ട മുറിവുകളുണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നു. കാൺപൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ചയാണ് ദിൽഷാൻ മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കാൺപൂരിൽ അധ്യാപകനെതിരെ വലിയ പ്രതിഷേധം ഉയർന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് കാൺപൂർ എസ് പി കുൻവർ അനുപം സിംഗ് അറിയിച്ചു. എന്നാൽ മരിച്ച ദിൽഷാൻ ക്ഷയരോഗ ബാധിതനായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Back to top button
error: