KeralaNEWS

ആരുടെയും കണ്ണ് നനയിക്കുന്ന ഒരു കഥ, അന്ന് സർക്കാർ ദത്തെടുത്ത നാലാംക്ലാസ് വിദ്യാർഥി ഇന്ന് മാവേലിക്കര എം.എൽ.എ

സ്വന്തം കഥ പറഞ്ഞ് എം.എസ് അരുൺകുമാർ എംഎൽഎ നിയമസഭയിൽ ചെയ്ത പ്രസം​ഗം

‘നിങ്ങളറിയുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇടതുപക്ഷം നടത്തിയ ഇടപെടലുകളെകുറിച്ച് മാവേലിക്കര എം.എൽ.എ, എം.എസ് അരുൺകുമാർ നിയമസഭയിൽ നടത്തിയ ഹൃദയം തൊട്ട പ്രസംഗം:

”നാലാംക്ലാസ് പാസായ മകനോട് ഇനിയങ്ങോട്ട് പഠിപ്പിക്കാൻ വഴിയില്ലാത്തതിനാൽ പഠിത്തം നിറുത്തിക്കോളാനാണ് നിസ്സഹായനായ അച്ഛൻ പറഞ്ഞത്. ആ മകനെയാണ് സർക്കാർ ദത്തെടുത്തത്. ഇടതുപക്ഷം അവനെയിപ്പോൾ മാവേലിക്കരയിൽ മത്സരിപ്പിച്ച് ജയിപ്പിച്ചിരിക്കുന്നു…”

എം.എസ്. അരുൺകുമാർ എം എൽ എയുടെ വാക്കുകൾ ഇങ്ങനെ:

“നിരവധിയായ സാമ്പത്തിക പ്രശ്നങ്ങൾ പട്ടികജാതി വിഭാഗങ്ങൾ അനുഭവിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു നേരത്തെ. ഇപ്പോഴുള്ള സാഹചര്യം പോലെ അല്ല അന്ന്, അതിൽ ഒരു നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കഥ സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണിപ്പോൾ. അന്നത്തെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് അഞ്ചാം ക്ലാസിലേക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. അച്ഛനോട് നാലാം ക്ലാസ് പൂർത്തിയായപ്പോൾ അവൻ പറഞ്ഞത് ‘അച്ഛാ എനിക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കാൻ പോകണമായിരുന്നു…’ എന്നാണ്. പക്ഷെ ആ അച്ഛൻ അന്ന് പറഞ്ഞത് ‘മോനെ അച്ഛന് അതിനുള്ള കഴിവില്ല നീ പഠിത്തം അവസാനിപ്പിക്കണം’ എന്റെ തൊട്ട് താഴെയുള്ള അനുജത്തിയോടും അച്ഛൻ ഇതേ ആവശ്യം ഉന്നയിക്കുകയുണ്ടായി.

ആ സമയത്താണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു സുപ്രധാനമായ തീരുമാനം കൊണ്ടുവന്നത്. അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇന്നത്തെ ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ സംസ്ഥാന സെക്രട്ടറി അഡ്വ. സിഎസ് സുജാത ഒരു പദ്ധതി തയ്യാറാക്കുന്നു. ആ പദ്ധതി പട്ടികജാതി വികസന വകുപ്പുമായി ആലോചിച്ച് ആ വിഭാഗത്തിപ്പെട്ട നിരവധിയായ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന തീരുമാനം എടുത്തു. അന്ന് പത്ത് വിദ്യാർത്ഥികളെ ദത്തെടുക്കുന്നു. ആ പത്ത് വിദ്യാർത്ഥികളെ ദത്തെടുക്കുമ്പോൾ അതിലൊരു വിദ്യാർത്ഥിയായി ഈ പറഞ്ഞ മകനും ഉണ്ടായിരുന്നു. വർഷങ്ങൾ കടന്നുപോയി…2021ലെത്തി ആ വിദ്യാർത്ഥിയെ ഇടതുപക്ഷം മാവേലിക്കരയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു. മത്സരിച്ചു…വിജയിച്ചു… ഇന്ന് ഈ സഭയുടെ മുന്നിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ ഏറ്റവുമധികം അഭിമാനമുണ്ട്, അതിലേറെ സന്തോഷവുമുണ്ട്… ഇടതുപക്ഷ ജനാധിപത്യ മുന്നണി എങ്ങിനെയാണ് പട്ടികജാതി വിഭാഗങ്ങളെ ചേർത്തുപിടിച്ചത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ നിൽക്കുന്ന ഞാൻ… ” അരുൺകുമാർ പറഞ്ഞു.

Back to top button
error: