KeralaNEWS

സ്വപ്നയുടെ കള്ളത്തരങ്ങള്‍ വെളിവാക്കുന്ന തെളിവുകള്‍ പുറത്തു വിടുമെന്ന് ഷാജ് കിരണ്‍; ഗൂഢാലോചനാക്കേസില്‍ രഹസ്യമൊഴിനല്‍കി

കൊച്ചി: സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്തായിരുന്ന ഷാജ് കിരണ്‍ രഹസ്യമൊഴി നല്‍കി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെയാണ് ഷാജ് കിരണ്‍ 164 വകുപ്പ് പ്രകാരം രഹസ്യമൊഴി നല്‍കിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തുടങ്ങിയ മൊഴിയെടുപ്പ് നടപടികള്‍ വൈകിട്ട് 5.50 വരെ നീണ്ടു.

സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജി തെറ്റിധരിപ്പിക്കുന്നതാണെന്നും സ്വപ്നയുടെ കള്ളത്തരങ്ങള്‍ വെളിവാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും ഷാജ് കിരണ്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതെന്നും ഷാജ് കിരണ്‍ പറഞ്ഞു.

കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു. സിപിഎം നേതാവും പാലക്കാട് നിയോജക മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സര്‍ക്കാറിനെതിരായ ഗൂഢാലോചന അന്വഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.

 

Back to top button
error: