CrimeNEWS

പാര്‍ട്‌നര്‍മാരുമായി പിരിഞ്ഞ് പുതിയ സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ച യുവാവിനെ 12 മണിക്കൂര്‍ ബന്ധിയാക്കി മര്‍ദിച്ചെന്ന് പരാതി; മൂന്നു സുഹൃത്തുക്കള്‍ അറസ്റ്റില്‍

മലപ്പുറം: പാര്‍ട്‌നര്‍ഷിപ്പില്‍നിന്ന് പിന്മാറി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതിന്‍െ്‌റ വൈരാഗ്യത്തില്‍ യുവാവിനെ 12 മണിക്കൂര്‍ ബന്ധിയാക്കി മര്‍ദിച്ചെന്ന് പരാതി. വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നോക്കി നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ പാര്‍ടണര്‍മാര്‍ കൂടിയായ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിച്ചത്.

സംഭവത്തില്‍ മൂന്ന് പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ വള്ളിക്കുന്നം കമ്പിളിശ്ശേരി വിഷ്ണുസജീവ് (33), കടുവിനാല്‍ മലവിള വടക്കേതില്‍ എസ് സഞ്ജു (31), അപ്പു (30) എന്നിവരെ വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ ജെ ജിനേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

ശ്രീലാല്‍ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞ് തൊട്ടടുത്ത് തന്നെ ഇതേ രീതിയില്‍ മറ്റൊരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പ്രതികള്‍ ശ്രീലാലിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

ജൂണ്‍ 25 നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ സ്ഥാപനത്തില്‍ യുവാവിനെ 12 മണിക്കൂറോളം ബന്ധിയാക്കി ക്രൂരമായി മര്‍ദിക്കുകയും, മുദ്ര പേപ്പറിലും മറ്റ് പല രേഖകളിലും നിര്‍ബന്ധിച്ച് ഒപ്പിടിക്കുകയും ഗൂഗിള്‍ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിക്കുകയും, കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ കൈക്കലാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയില്‍ വീഡിയോ എടുപ്പിച്ച് ശ്രീലാലിന്റെ അകന്ന ബന്ധുവിനു പ്രതികള്‍ അയച്ചുകൊടുക്കുകയും ഈ ബന്ധുവിനെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി അവരുടെ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ശ്രീലാല്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നിര്‍ദേശാനുസരണം ആയിരുന്നു അറസ്റ്റ്.

 

Back to top button
error: