IndiaNEWS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; ആഗസ്റ്റ് ആറിന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. അതിനു മുന്‍പായി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകള്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണല്‍ നടക്കും

ഭരണഘടന പ്രകാരം ഇന്ത്യാ ഗവണ്‍മെന്റില്‍ രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവിയാണ് ഉപരാഷ്ട്രപതിയുടേത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷന്‍ എന്ന നിയമനിര്‍മ്മാണാധികാരവും ഉപരാഷ്ട്രപതിയാണ് വഹിക്കുക. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തില്‍ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങള്‍ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഭരണഘടന ഉപരാഷ്ട്രപതിക്ക് നല്‍കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 63-ാം അനുച്ഛേദം അനുസരിച്ചാണ് ഉപരാഷ്ട്രപതി പദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

മിനിമം 35 വയസ്സുള്ള ഇന്ത്യന്‍ പൗരനായിരിക്കണം എന്നതാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രധാന യോഗ്യത. രാജ്യസഭാ അംഗമായിരിക്കാനുള്ള എല്ലാ യോഗ്യതകളും ഉപരാഷ്ട്രപതിക്കും ബാധകമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ ലാഭദായകമായ പദവികള്‍ വഹിക്കുന്ന വ്യക്തിക്ക് ഉപരാഷ്ട്രപതിയാവാന്‍ പറ്റില്ല. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും  543 ലോക്സഭാ അംഗങ്ങളുംകൂടിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക.

രണ്ടു സഭകളിലായി 400 എംപിമാരുള്ള ബിജെപിക്ക് സഖ്യകക്ഷികളുടെ സഹായം ഇല്ലാതെ തന്നെ വിജയിക്കാം. മുക്താര്‍ അബ്ബാസ് നഖ്വി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ബിജെപിയില്‍ ചര്‍ച്ചയിലുണ്ട്. സ്ഥാനാര്‍ത്ഥിയെ നിറുത്തേണ്ടതുണ്ടോ എന്ന് അടുത്തയാഴ്ച കൂട്ടായി ആലോചിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

Back to top button
error: