Kerala

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു, ഒപ്പം അദ്ദേഹം സ്പിരിറ്റ് ഓഫ് സിനിമ എന്ന പുതിയ അവാർഡ് സമര്‍പ്പിച്ചു. മാര്‍ച്ച് 18 മുതൽ 25 വരെ വിവിധ സമയങ്ങളില്‍ 173 ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വെക്കുക.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേര്‍ന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരുന്നു. ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് സമ്മാനിച്ചു.

ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രനും നല്‍കി പ്രകാശനം ചെയ്തു. അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് പുറത്തിറക്കി.

കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ മാസിക ഏറ്റുവാങ്ങി. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് , അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: