KeralaNEWS

റാന്നി-തിരുവല്ല റൂട്ടിൽ യാത്രാദുരിതം; കെഎസ്ആർടിസി ഉൾപ്പടെ പല ബസുകളും ഓടുന്നില്ല

റാന്നി: കോവിഡ് കാലത്തിനുശേഷവും ഉണ്ടായിരുന്ന സർവീസുകൾ പലതും പുനരാരംഭിക്കാൻ കെഎസ്ആർടിസി ഉൾപ്പടെ തയാറാകാത്തതിനാൽ റാന്നി- തിരുവല്ല,റാന്നി-മല്ലപ്പള്ളി റൂട്ടില്‍ യാത്ര ദുരിതം രൂക്ഷമാകുന്നു.തിരുവല്ല-റാന്നി റൂട്ടിൽ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും മൂന്നു സ്വകാര്യ ബസുകളും സര്‍വിസ് നിര്‍ത്തിയതോടെയാണ് ദുരിതം ഏറിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത് വിദ്യാര്‍ഥികളാണ്.തിരുവല്ലയില്‍നിന്ന് വെണ്ണിക്കുളം, വാളക്കുഴി, തീയാടിക്കല്‍, വൃന്ദാവനം, കണ്ടംപേരൂര്‍ വഴിയുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കോവിഡ് കാലത്തിനുശേഷം പുനരാരംഭിച്ചില്ല.രാത്രി 9.30ന് തിരുവല്ലയില്‍നിന്ന് പുറപ്പെട്ട് വാളക്കുഴി വഴി എഴുമറ്റൂരിലെത്തി സ്റ്റേ ചെയ്തിരുന്ന സര്‍വിസായിരുന്നിത്.പുലര്‍ച്ച എഴുമറ്റൂർ,വാളക്കുഴി ഭാഗങ്ങളിൽ നിന്നും തിരുവല്ലയിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ബസ് ഏറെ സൗകര്യപ്രദമായിരുന്നു.അതേപോലെ തിരുവല്ലയിൽ നിന്ന് രാവിലെ 6.20 ന്  റാന്നിക്കുള്ള സർവീസും ഒട്ടേറെ യാത്രക്കാർക്ക് പ്രയോജനകരമായിരുന്നു.തിരികെ എട്ടിന് റാന്നിയിൽ നിന്നും തിരുവല്ലയ്ക്കുള്ള സർവീസ് നിരവധി ട്രെയിൻ യാത്രക്കാർക്കും ആശ്വാസമായിരുന്നു.ഉച്ചയ്ക്ക് മൂന്നിനും വൈകിട്ട് 6.30 നും ഈ ബസ് റാന്നിയിൽ നിന്നും തിരുവല്ലയ്ക്ക് സർവീസ് നടത്തിയിരുന്നു.

 

 

തിരുവല്ലയില്‍നിന്ന് തന്നെ വെണ്ണിക്കുളം, വാളക്കുഴി, വെള്ളയില്‍, വൃന്ദാവനം,മുക്കുഴി വഴി റാന്നിയിലേക്കുണ്ടായിരുന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസും സർവീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.രാത്രി ഏഴിനുശേഷം റാന്നിയില്‍ നിന്നുണ്ടായിരുന്ന ഏക സര്‍വിസുമായിരുന്നു ഇത്.തിരുവല്ല റൂട്ടിലെ സ്വകാര്യബസുകള്‍ നല്ലൊരു പങ്കും സര്‍വിസ് അവസാനിപ്പിച്ചിരിക്കുകയാണ്.

 

വൃന്ദാവനം, കണ്ടംപേരൂര്‍ ഭാഗങ്ങളില്‍നിന്നു മല്ലപ്പള്ളി വഴി ചങ്ങനാശ്ശേരി, കോട്ടയം റൂട്ടുകളിലുണ്ടായിരുന്ന സ്വകാര്യബസുകളും കൃത്യമായി സര്‍വിസ് നടത്തുന്നില്ല.പല ബസുകളുടെയും ആദ്യ ട്രിപ് ഭാഗികമായി മാത്രമേ സര്‍വിസ് നടത്തുന്നുള്ളൂ.വൈകുന്നേരങ്ങളിലെ ട്രിപ്പും പാതിവഴിയില്‍ അവസാനിപ്പിക്കുകയാണ്.നിലവിൽ വൈകിട്ട് നാലര കഴിഞ്ഞാൽ റാന്നിയിൽ നിന്നും നെല്ലിക്കമൺ കണ്ടൻപേരൂർ ഭാഗത്തേക്ക് ബസില്ലാത്ത സ്ഥിതിയാണുള്ളത്.വിഷയത്തിൽ അധികൃതരുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: