NEWS

കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ ശക്തമായേക്കുമെന്ന് മുന്നറിപ്പ്

കഴിഞ്ഞദിവസം കുവൈത്തില്‍ 4517 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും വര്‍ദ്ധനവ് ഉണ്ടായി, 14.14 ശതമാനം. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 39154 ആയി ഉയർന്നു. ഒരു മരണവും രേഖപ്പെടുത്തി.1785 പേര്‍ രോഗ മുക്തരായി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ 26 പേരാണുള്ളത്.രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് കാര്യമായി ഉയരാത്തത് ആശ്വാസകരമാണ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ തരംഗം അതിരൂക്ഷമായേക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതിനു ശേഷം മൂന്നു മുതല്‍ 4 ആഴ്ചകള്‍ക്കകം ഇത് ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ വൈറസുമായി ബന്ധപ്പെട്ട് ഓരോ സംഭവ വികാസങ്ങളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

രാജ്യത്ത് കഴിഞ്ഞ 3 തരംഗത്തിലും അനുഭവപ്പെട്ടതിനേക്കാള്‍ കുറഞ്ഞ അപകട നിരക്കാണു നിലവില്‍ ഉള്ളത്. വാക്‌സിനേഷന്‍ വഴി ആര്‍ജ്ജിച്ച പ്രതിരോധ ശേഷിയെ തുടര്‍ന്നാണു ഇതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം രാജ്യത്ത് 4517 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി, 14.14 ശതമാനം.
ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 39154 ആയി ഉയർന്നു. ഒരു മരണവും രേഖപ്പെടുത്തി.1785 പേര്‍ രോഗ മുക്തരായി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ 26 പേരാണുള്ളത്. 31944 പേര്‍ക്കാണ് സ്രവ പരിശോധന നടത്തിയത്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് കാര്യമായി ഉയരാത്തത് ആശ്വാസകരമാണ്.
ഇതിനിടെ കുവൈത്തില്‍
കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് കർശന വിലക്കേര്‍പ്പെടുത്തി. ഫെബ്രുവരി 28 വരെയാണ് അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് രോഗബാധിതരുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കുവൈത്തില്‍ കൂടുതവ്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നുണ്ട്. 50ല്‍ താഴെ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ബുക്ക് ചെയ്യണം.

Back to top button
error: