IndiaNEWS

വായ്പ നിഷേധിച്ചു; യുവാവ് ബാങ്കിന് തീയിട്ടു;ബാങ്കുകാരുടെ ഒത്തുകളിയെന്ന് നാട്ടുകാർ

ബംഗളൂരു: വായ്പ നിഷേധിച്ചതിനെ തുടർന്ന് യുവാവ് ബാങ്കിന് തീയിട്ടു.ഇതേത്തുടർന്ന്  ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളുമുൾപ്പെടെ 16 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. കർണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാദഗി താലൂക്ക് ഹെദിഗൊണ്ട ഗ്രാമത്തിലാണ് സംഭവം.ബാങ്കിന് തീയിട്ട രട്ടിഹള്ളി സ്വദേശി വസീം അക്രം മുല്ല (33)യെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
അതേസമയം  ബാങ്കിലെ ജീവനക്കാർക്കും തീവെയ്പ്പിൽ പങ്കുള്ളതായി നാട്ടുകാർ ആരോപിച്ചു.രേഖകൾ നശിപ്പിക്കാൻ ആസൂത്രിതമായ നീക്കം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.ബാങ്കിന് തീയിട്ടശേഷം കടന്നുകളയാൻ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയതും.
വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും  വസീമിന് ബാങ്ക് മാനേജർ വായ്പയനുവദിച്ചില്ല. ഇതിൽ നിരാശനായ വസീം കഴിഞ്ഞദിവസം പുലർച്ചെ രണ്ടു മണിയോടെ പെട്രോളുമായി ബാങ്കിലെത്തി. ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിൽ ഒന്നാം നിലയിലുള്ള ബാങ്കിന്റെ ജനലുകൾ തകർത്ത് അകത്തുകടന്ന് ഉപകരണങ്ങളിൽ പെട്രോളൊഴിച്ചു തീകൊടുക്കുകയായിരുന്നു.വായ്പ നിഷേധിച്ചതിനാണ് താൻ ബാങ്കിന് തീയിട്ടതെന്ന് വസീം പോലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും നാട്ടുകാർ ഇത് പൂർണമായി വിശ്വസിക്കാൻ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി.ചില തെളിവുകളും പ്രദേശവാസികൾ പോലീസ് കൈമാറിയിട്ടുണ്ട്.

Back to top button
error: