IndiaLead NewsNEWS

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്തെ 6 വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ 6 വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും.നിലവില്‍ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

സാധാരണഗതിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാണ്. എട്ട് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പെട്ടെന്ന് ഫലം ലഭിക്കുന്ന റാപ്പിഡ് പരിശോധനയ്ക്ക് 3500 രൂപയായിരിക്കും. 30 മിനിറ്റ് മുതല്‍ ഒന്നര മണിക്കൂറിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് പരിശോധനാഫലങ്ങള്‍ ലഭ്യമാകും. യാത്രക്കാര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലെന്ന് കണ്ടാല്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

Back to top button
error: