Lead NewsNEWS

മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ല; വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവില്‍ സ്‌റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്.

ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാദ ഉത്തരവ് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി എ.ജിക്ക് നിര്‍ദേശം നല്‍കി.

പോക്സോ സെക്ഷന്‍ 8 പ്രകാരം ലൈംഗീക അതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നേരിട്ടുള്ള സ്പര്‍ശനം വേണമെന്ന നിരീക്ഷണം ഗുരുതരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും എ.ജി ചൂണ്ടിക്കാട്ടി. ബോബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പോക്സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങള്‍ പരസ്പരം ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നായിരുന്നു ഉത്തരവ്.

ഒരു സംഭവത്തെ പോക്‌സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കില്‍ ലൈംഗിക ഉദ്ദേശത്തോടെ ചര്‍മവും ചര്‍മവും ചേര്‍ന്നുള്ള സ്പര്‍ശനം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയെ വസ്ത്രത്തിനു പുറത്തു കൈവച്ച്‌ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല. 12 വയസ്സുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊന്‍പതുകാരനെ മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ച സെഷന്‍സ് കോടതി നടപടി തിരുത്തിയായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

2016 ഡിസംബറില്‍ സതീഷ് എന്ന വ്യക്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.നാഗ്‌പുരിലെ വീട്ടിലേക്ക് പെണ്‍കുട്ടിയെ പേരയ്ക്ക നല്‍കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍വച്ച്‌ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മേല്‍വസ്ത്രം മാറ്റാതെയാണ് മാറിടത്തില്‍ സ്പര്‍ശിച്ചത്. അതിനാല്‍ത്തന്നെ അതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ല. മറിച്ച്‌ ഐപിസി 354 വകുപ്പ് പ്രകാരം പെണ്‍കുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിനു പ്രതിക്കെതിരെ കേസെടുക്കാം.

എന്നാല്‍ ഈ വകുപ്പ് പ്രകാരം കുറഞ്ഞത് ഒരു വര്‍ഷം മാത്രമാണു തടവുശിക്ഷ. പോക്‌സോ ആക്‌ട് പ്രകാരമാണെങ്കില്‍ കുറഞ്ഞത് 3 വര്‍ഷവും. പെണ്‍കുട്ടിയുടെ മേല്‍വസ്ത്രം മാറ്റിയോ, വസ്ത്രത്തിനകത്തേക്ക് കയ്യിട്ടോ, മാറിടത്തില്‍ നേരിട്ടു കൈകൊണ്ട് സ്പര്‍ശിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ തെളിവോടെ ഉത്തരമില്ലെങ്കില്‍ കേസ് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഉത്തരവില്‍ പറയുന്നു.

ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ലൈംഗികോദ്ദേശ്യത്തോടെ ശരീരം പരസ്പരം ചേര്‍ന്ന് നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ ശരീരം പരസ്പരം ചേരുക എന്നാല്‍ അതിനര്‍ഥം ചര്‍മം ചര്‍മത്തോടു ചേരുക എന്നതാണെന്നും അല്ലെങ്കില്‍ ശരീരഭാഗത്തില്‍ നേരിട്ടു കടന്നുപിടിക്കുക എന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Back to top button
error: