Lead NewsNEWS

രാജ്യത്ത് കോവിഷീൽഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി

ന്യൂ‍ഡൽഹി∙ രാജ്യത്ത് കോവിഷീൽഡ് വാക്സിൻ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സീനായ കോവിഷീൽഡിനാണ് ഉപാധികളോടെ അനുമതി നൽകിയത്. കരുതൽ വേണമെന്ന മുന്നറിയിപ്പുണ്ട്. 70.42 ശതമാനം ആണ് കോവിഷീൽഡിന്റെ ഫലപ്രാപ്തി. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി നൽകി.

വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു. രാവിലെ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വാക്സിന് അനുമതി നൽകിയതായി ഡിജിസിഐ അറിയിച്ചത്.

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിന് അനുമതി നൽകാൻ വെള്ളിയാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗം ശുപാർശ ചെയ്തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവാക്സിന് അനുമതി നൽകാൻ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ശുപാർശ ചെയ്തു.

കോവിഷീൽഡിന് വ്യാപക ഉപയോഗത്തിലുള്ള അനുമതിയും കോവാക്സിന് നിയന്ത്രിത അനുമതിയുമാണ് നൽകുക എന്നാണ് വിവരം. കാഡില ഹെൽത് കെയറിന്റെ തദ്ദേശിയ വാക്സിൻ സൈക്കോവ് ഡിയുടെ മൂന്നാം ഘട്ട പരീക്ഷണത്തിനും വിദഗ്ധ സമിതി അനുമതി നൽകി.

Back to top button
error: