NEWS

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ഒന്നാംപ്രതി ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഒന്നാംപ്രതിയും മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തകസമിതി അംഗവും ജ്വല്ലറി മാനേജിങ് ഡയറക്ടറുമായ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍. തങ്ങള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. തട്ടിപ്പ് കേസില്‍ ഖമറുദ്ദീന്റെ അറസ്റ്റിന് പിന്നാലെയാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.

ഖമറുദ്ദീന്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാനും .ടി കെ പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമാണ്. 2003 ലാണ് ഫോഷന്‍ ഗോള്‍ഡ് ജ്വല്ലറി കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ശാഖകളിലേക്ക് 749 പേരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു. പിന്നീട് ഈ ശാഖകള്‍ ജനുവരിയില്‍ പൂട്ടിയിരുന്നു .അവയുടെ പേരിലുള്ള സ്വത്തുക്കളും ആരുമറിയാതെ കൈമാറി .കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് നയാപൈസ നല്‍കിയിട്ടില്ല .

പണം തിരിച്ചു കിട്ടില്ല എന്നുറപ്പായതോടെ ആണ് നിക്ഷേപകര്‍ പരാതി നല്‍കാന്‍ തയ്യാറായത് .150 കോടിയോളം രൂപ പറ്റിച്ചു എന്നാണ് ആക്ഷേപം .ഇടക്ക് മധ്യസ്ഥത നില്‍ക്കാമെന്ന് പറഞ്ഞ ലീഗ് പോലും ഒടുവില്‍ പിന്മാറുകയായിരുന്നു .

പ്രത്യേക അന്വേഷണ സംഘം മൊത്തം 77 കേസുകള്‍ അന്വേഷിക്കുന്നുണ്ട്. കാസര്‍കോടിനു പുറമേ കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ ചില പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. 13 കോടി രൂപയുടെ തിരിമറിക്കു തെളിവു ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്പി വിവേക് കുമാര്‍ പറഞ്ഞു. അതേസമയം നിക്ഷേപകര്‍ പൊലീസിനെ സമീപിക്കുന്നത് തുടരുകയാണ്. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 117 ആയി.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുകേസില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ.യെ ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ചന്തേര പോലീസ് സ്റ്റേഷനിലെ മൂന്നുകേസുകളിലാണ് നിലവില്‍ അറസ്റ്റ്.

Back to top button
error: