NEWS

സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകം, മരണനിരക്ക് ഉയരാന്‍ സാധ്യത: കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ഒരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിരുന്നു. സമരങ്ങള്‍ കൂടിയതോടെ കേസുകളും കൂടി. പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടല്‍ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തിപതിനാലായിരം പേര്‍ ഇതുവരെ രോഗമുക്തരായി.

കേരളത്തില്‍ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത്. 20-40 ഇടയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ രോഗം ബാധിച്ചതെങ്കിലും മരിച്ചവരില്‍ 72% പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണം കൂടിയതും ജീവിത ശൈലി രോഗികള്‍ കൂടിയതും കേരളത്തില്‍ വലിയ പ്രതിസന്ധിയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Back to top button
error: