NEWS

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം: എന്‍ഐഎ

https://www.youtube.com/watch?v=Z4xeRB5SrTI

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ സംഘം.

കോടതിയില്‍ സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിജയ കുമാര്‍ ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കോണ്‍സുലേറ്റിലേയ്ക്കുള്ള ബാഗേജ് വിട്ടു നല്‍കുന്നതിന് ഇടപെടാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ഇതിനായി ഇടപെട്ടിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

അതേസമയം, സ്വപ്നയ്ക്ക് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമുണ്ട്. സ്വപ്നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി നല്‍കിയത് ശിവശങ്കറാണ്. അദ്ദേഹത്തില്‍നിന്ന് സ്വപ്ന ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു. ഗൂഢാലോചനയില്‍ എല്ലാമെല്ലാം സ്വപ്നയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ നിര്‍ദേശിച്ചുവെന്നും എന്‍ഐഎ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക്ബന്ധമുള്ള കാര്യം നേരത്തെ പുറത്തു വന്നതാണെങ്കിലും കോടതിയില്‍ ഒരു വാദമായി എന്‍ഐഎ ഇക്കാര്യം ഉയര്‍ത്തുന്നത് ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തല്‍. ശിവശങ്കറിനോട് ബാഗേജ് വിട്ടു കിട്ടുന്നതിന് സഹായം അഭ്യര്‍ഥിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍ വരുമ്പോള്‍ അതില്‍ സ്വര്‍ണമുള്ള വിവരം വെളിപ്പെടുത്തിയിരുന്നോ എന്നതും നിര്‍ണായകമാകും. ഇവരുടെ സ്വര്‍ണക്കടത്ത് ഇടപാട് ഇദ്ദേഹത്തിന് അറിയുമായിരുന്നെന്ന് വ്യക്തമായാല്‍ ശിവശങ്കറിനെതിരെയും കുരുക്കുകള്‍ മുറുകും.

സ്വര്‍ണക്കടത്തിന്റെ പേരില്‍ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന സ്വപ്‌നയുടെ അഭിഭാകന്റെ വാദത്തില്‍ കേസ് കൂടുതല്‍ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ മറുപടി. കേസില്‍ വാദം പുരോഗമിക്കുകയാണ്.

Back to top button
error: